Thursday, 27 October 2016

ഇറ്റലിയില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍ ;രണ്ടാമത്തെ ഭൂചലനം റോമിലും : കെട്ടിടങ്ങള്‍ നിലംപൊത്തി, വന്‍ നാശനഷ്ടം, കൊളോസിയത്തിനും കേട്

 http://cdn.images.dailystar.co.uk/dynamic/1/photos/945000/A-map-showing-tremors-from-an-earthquake-in-Italy-621945.jpg 

റോം: ഇറ്റലിയെ നടുക്കി ഒരു മണിക്കൂറിനിടയില്‍ ശക്തമായ രണ്ടു ഭൂചലനങ്ങള്‍. കെട്ടിടങ്ങള്‍ നിലംപൊത്തി, വന്‍ നാശനഷ്ടം ഉണ്ടായി. ഒരു 73 കാരന്‍ ഭൂചലനത്തിനിടെ ഹൃദായാഘാതം വന്നു മരിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അനേകം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടാമതുണ്ടായ ഭൂചലനത്തില്‍ ഉംബ്രിയയിലെ പെറൂജിയ മുതല്‍ റോമിലെ എല്‍ അക്വില വരെ പ്രകമ്പനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യ ഇറ്റലിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചനമാണ് ആദ്യമുണ്ടായത്. ഒരു മണിക്കൂര്‍ കഴിഞ്ഞുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ 6.4 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.

ഇന്നലെ രാത്രി 9.18 നായിരുന്നു ഭൂചലനം ഉണ്ടായത്. ഇറ്റലിയിലെ വോള്‍ക്കാനോളജി സെന്റര്‍ റിപ്പോര്‍ട്ട് പ്രകാരം മസ്കാരേറ്റയാണ് പ്രഭവകേന്ദ്രം. കനത്ത നാശനഷ്ടം ഉണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍. പെറൂജിയയിലെ നഗരങ്ങളെയും ഗ്രാമങ്ങളെയുമാണ് ഭൂകമ്പം പ്രധാനമായും ബാധിച്ചിരിക്കുന്നത്. രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രകമ്പനം റോം വരെ നീണ്ടു.

നൂറ്റാണ്ടു പഴക്കമുള്ള ചരിത്ര സ്മാരകം പാലാസ്സി ഉള്‍പ്പെടെ ഭൂകമ്പത്തില്‍ കുലുങ്ങിയതായി വിവരമുണ്ട്. ഭൂചലനത്തില്‍ റോമിലെ കൊളോസിയത്തിന് നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ഉസിറ്റ സിറ്റി തകര്‍ന്നതായും മേയര്‍ മാര്‍ക്കോ റിനാള്‍ഡി വ്യക്തമാക്കി.

ഇറ്റാലിയന്‍ സര്‍ക്കാര്‍ രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കല്‍ നടപടികളും തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആഗസ്ററിലും ഇറ്റലിയില്‍ കനത്ത ഭൂചലനം ഉണ്ടായിരുന്നു. 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമാട്രീസ് മേഖലയില്‍ വലിയ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.

No comments:

Post a Comment