ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാന്‍ ചൊവ്വാഴ്ച മുതല്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനാണ് പാസഞ്ചര്‍ ട്രെയിനിന്റെ സേവനം. ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍, വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജീനീയര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്ന് പാസഞ്ചര്‍ ട്രെയിനിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

ടെര്‍മിനലിന്റെ തെക്ക്-വടക്ക് ഭാഗത്തിനിടയിലാണ് രണ്ട് പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാരുടെ സഞ്ചാരസമയം കുറയ്ക്കുകയാണ് ട്രെയിനുകളുടെ ലക്ഷ്യം. ഐക്കോണിക് ലാമ്പ് ബിയറിന് പിറകിലാണ് സൗത്ത് സ്റ്റേഷന്‍. ഇവിടെനിന്ന് ഡി.ആന്‍ഡ് ഇ ക്ക് സമീപമുള്ള വടക്ക് സ്റ്റേഷനിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. അറൈവല്‍, ഡിപ്പാര്‍ച്ചര്‍, ട്രാന്‍സ്ഫര്‍ പാസഞ്ചര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലും ട്രെയിനുകളുടെ സേവനം ലഭ്യമാകും.

രണ്ട് സ്റ്റേഷനുകളിലേക്കുമുള്ള ഓരോ ട്രിപ്പും 90 സെക്കന്റ് വീതമാണ്. ഓരോ സ്റ്റേഷനിലും 44 സെക്കന്റ് ട്രെയിന്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കും. ഈ ഭാഗങ്ങളിലേക്കുള്ള നടപ്പ് സമയം ഏകദേശം ഒമ്പത് മിനിറ്റാണ്. രണ്ട് ട്രെയിനിലുമായി അഞ്ച് കാര്യേജാണുള്ളത്. ഓരോ ക്യാരേജിലും 38 ആളുകളെ വീതം ഉള്‍ക്കൊള്ളാനാകും. ദിവസത്തില്‍ 24 മണിക്കൂറും ട്രെയിനുകളുടെ സേവനം ലഭ്യമാകും.
 
മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രെയിനുകളുടെ വേഗത. ആസ്‌ത്രേലിയന്‍ കമ്പനിയായ ഡോപ്പെല്‍മായറാണ് ട്രെയിനിന്റെ നിര്‍മാതാക്കള്‍, പാസഞ്ചര്‍ ട്രെയിനുകളുടെ സേവനം യാഥാര്‍ഥ്യമായതോടെ വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിച്ച് സഞ്ചാരം സുഗമമാക്കാന്‍ കഴിയും.