Thursday, 18 August 2016

മിനാ ഒരുങ്ങുന്നു; അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍


ജിദ്ദ: ഹജ്ജിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ തമ്ബുകളുടെ നഗരമായ മിനാ ഒരുങ്ങുന്നു. ഇവിടെ അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദുരന്തത്തെ തുടര്‍ന്നു ശക്തമായ നടപടിക്രമങ്ങളാണ് നടപ്പാക്കുന്നത്. 

തമ്ബുകളിലും മറ്റും ബോര്‍ഡുകളും വിവിധ രാഷ്ട്രങ്ങളുടെ പതാകകളും സ്ഥാപിക്കല്‍, കേടായ റോഡുകള്‍, പൊതു ശൗചാലയങ്ങള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവയുടെ നവീകരണവും പൂര്‍ത്തിയായി. കേടായ തെരുവുവിളക്കുകള്‍ മാറ്റുക, തുരങ്കങ്ങളിലെ ഫാനുകളും ലൈറ്റുകളും പരിശോധിക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയവ മക്ക നഗരസഭയ്ക്കു കീഴിലാണ് നടക്കുന്നത്
.
തീര്‍ഥാടകര്‍ക്കു നേരിട്ടു സേവനങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍ വകുപ്പുകളുടെ ആസ്ഥാനങ്ങളും ക്യാംപുകളും മിനായില്‍നിന്നു മുസ്ദലിഫയില്‍ പുതുതായി നിര്‍മിച്ച സമുച്ചയത്തിലേക്കു മാറ്റിയിട്ടുണ്ട്. 

ഇതുവഴി മിനായില്‍ മൂന്നു ലക്ഷം തീര്‍ഥാടകരെക്കൂടി ഉള്‍ക്കൊള്ളിക്കാനാകും. 

രണ്ടു വര്‍ഷം മുന്‍പു മുതലാണ് മിനായില്‍നിന്നു സര്‍ക്കാര്‍ വകുപ്പുകളുടെ ആസ്ഥാനങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തോടെയാണ് ഇതു പൂര്‍ണമായി മുസ്ദലിഫയിലെ പുതിയ സമുച്ചയത്തിലേക്കു മാറ്റാന്‍ സാധിച്ചത്. സൈനിക, സിവില്‍ വകുപ്പുകളടക്കം 24 സര്‍ക്കാര്‍ വകുപ്പുകളാണ് ഇത്തരത്തില്‍ മാറ്റിയത്.

ജംറയ്ക്കു പടിഞ്ഞാറുഭാഗത്തു വികസിപ്പിച്ച മുറ്റങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു നടപ്പാതയൊരുക്കല്‍ പൂര്‍ത്തിയായി. ഇതോടെ ജംറകളിലെ കല്ലേറിനു ശേഷം തീര്‍ഥാടകര്‍ക്കു വേഗത്തില്‍ മസ്ജിദുല്‍ ഹറമിലേക്കും മക്കയിലെ താമസകേന്ദ്രങ്ങളിലേക്കുമെത്താനാകും. 

പവര്‍ സ്റ്റേഷനുകള്‍ പരിശോധിക്കുന്ന നടപടികള്‍ വൈദ്യുതിവകുപ്പിനു കീഴിലും മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്ന നടപടികള്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലും നടക്കുകയാണ്. 

ആഭ്യന്തര തീര്‍ഥാടകര്‍ക്കു ബലിമൃഗങ്ങളെ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാനുള്ള സംവിധാനം ഈ വര്‍ഷം മുതല്‍ തുടങ്ങിയിട്ടുണ്ട്.
ഈ സൗകര്യം വിദേശ തീര്‍ഥാടകര്‍ക്കും ഉടന്‍ നടപ്പാക്കും. വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷനുകളായി ധാരണയുണ്ടാക്കിയായിരിക്കും പദ്ധതി നടപ്പാക്കുക.

No comments:

Post a Comment